തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തൊട്ടാകെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. സംസ്ഥാനത്തും അതിരൂക്ഷമായ രണ്ടാം തരംഗത്തിലേക്ക് കടക്കുന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിൽ വരുമെന്നാണ് അറിയിപ്പ്.
മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർക്കും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധന വ്യാപകമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു.
ക്വാറന്റീൻ പഴയരീതിയിൽ തന്നെ തുടരും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരാഴ്ച നിരീക്ഷണം തുടരും. രോഗബാധിതരെ കണ്ടെത്താൻ ആന്റിജൻ പരിശോധനകളും നടത്തും. പിസിആർ പരിശോധനയും വ്യാപകമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരടക്കമുള്ളവർക്കും കോവിഡ് പരിശോധന നടത്തുന്നുണ്ട്.
ഇതോടൊപ്പം തന്നെ വാക്‌സീൻ നടപടികളും അതിവേഗത്തിലാക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും കളക്ടർമാർക്കുമാണ് ഈ ചുമതല നൽകിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post