കണ്ണൂർ: പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎമ്മിന് അകത്ത് അഭിപ്രായവ്യത്യാസമില്ലെന്നും നിലപാട് ഒന്നാണെന്നും വിശദീകരിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. അലന്റേയും താഹയുടേയും മാവോയിസ്റ്റ് ബന്ധത്തെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി ജയരാജൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്.
സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും മറപറ്റി അലൻ ഷുഹൈബും താഹ ഫസലും മാവോയിസം പ്രചരിപ്പിച്ചെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായി പി ജയരാജൻ പറഞ്ഞു. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒരു നിലപാടാണ് ഉള്ളത്. യുഎപിഎ കേസ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന, അദ്ദേഹം അരസംഘിയാണെന്ന ആരോപണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:
UAPA കേസിൽപെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും ചർച്ചാവിഷയമായിരിക്കയാണ്.പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐ എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.
UAPA കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും KLF കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു.ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ NIA ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേ സമയം അതെ സമയം മാവോയിസ്‌റുകളെയും ഇസ്ലാമിസ്‌റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്. പ്രത്യേകമായി ക്യാമ്പസുകൾ.
സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്.എന്നാൽ യുഡിഎഫിനോ? UAPA കേസ് ഞങ്ങളിങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ UAPA നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്.മോഡി സർക്കാർ പാർലമെന്റിൽ UAPA നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല.
ഇടതുപക്ഷം മാത്രമാണ് എതിർത്തത്.ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയിൽ യുഡിഎഫ് അണികൾ ഉൾപ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോൾ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്.
അര സംഘിയാണ് ഇദ്ദേഹമെന്നു കോൺഗ്രസ്സുകാർക്ക് തന്നെ ആക്ഷേപമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.
















Discussion about this post