ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ കലാപം റിപ്പോർട്ട് ചെയ്തതും, ഡൽഹി പോലീസിനേയും ആർഎസ്എസിനേയും വിമർശിച്ചതും ചൂണ്ടിക്കാണിച്ച് മലയാളം ചാനലുകളായ ഏഷ്യാനെറ്റും മീഡിയാ വണ്ണിനും 48 മണിക്കൂർ വിലക്ക് കേന്ദ്രം ഏർപ്പെടുത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം പുലർച്ചയോടെ ആരംഭിച്ചെങ്കിലും മീഡിയ വൺ വിലക്ക് തുടരുകയാണ്. അതേസമയം, എതിർ ശബ്ദങ്ങളെ തടയുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ പ്രവർത്തി പതിവ് നടപടിയാണെന്ന് മുമ്പത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആദ്യമായിട്ടല്ല കേന്ദ്രം ഇത്തരത്തിൽ മാധ്യമങ്ങളെ വിലക്കുന്നത്. 2016ൽ ദേശീയ ചാനലായ എൻഡിടിവിയെ വിലക്കിയാണ് മോഡി സർക്കാർ തനി നിറം കാണിച്ചത്. പഠാൻകോട്ട് ആക്രമണം സംബന്ധിച്ച് ചട്ടങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം ഒരു ദിവസം നിർത്തിവെയ്ക്കുകയായിരുന്നു.
എൻഡിടിവിയുടെ ഹിന്ദി ചാനലായ എൻഡിടിവി ഇന്ത്യയെയാണ് വിലക്കിയത്. അന്നത്തെ കേന്ദ്ര വാർത്താവിതരണം പ്രക്ഷേപണ മന്ത്രിയായ വെങ്കയ്യാ നായിഡുവാണ് വിലക്ക് ഏർപ്പെടുത്തി രാജ്യത്ത് പുതിയ കീഴ്‌വഴക്കം കൊണ്ടുവന്നത്. അടിയന്തരാവസ്ഥ കാലത്തുപോലും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ലെന്ന് അന്നു തന്നെ മോഡി സർക്കാിനെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. അന്ന് നടപടിക്ക് മുമ്പ് എൻഡിടിവി മാനേജ്‌മെന്റും മന്ത്രിയുമായി ചർച്ചയും നടന്നിരുന്നു. നടപടിക്ക് മറുപടിയായി ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും വിഷയാധിഷ്ഠിതമായ വിവരങ്ങൾ മാത്രമാണ് പങ്കുവച്ചത് എന്നും ചാനൽ വിശദീകരിക്കകുയും ചെയ്തിരുന്നു. വിലക്കിനെ തുടർന്ന് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ മാധ്യമസ്വാതന്ത്ര്യം വിലക്കി കേന്ദ്രം വീണ്ടും ഭരണഘടനയെ പോലും വെല്ലുവിളിച്ചിരിക്കുകയാണ്.
Discussion about this post