ന്യൂഡൽഹി: രാജ്യത്തെ തന്നെ പ്രതിഷേധവുമായി തെരുവിലേക്ക് ഇറക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കുമെന്ന് റിപ്പോർട്ട്. അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോർട്ടുകൾ. നിർഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വർഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച. പ്രതികളുടെ ദയാഹർജി രാഷ്ട്രപതി ഉടൻ തള്ളുമെന്നാണ് വിവരം. നേരത്തെ ദയാ ഹർജി തന്റെ അനുമതിയില്ലാതെ അയച്ചതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച പ്രതികളിലൊരാളായ വിനയ് ശർമ്മ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന മുകേഷ് സിങ്, അക്ഷയ് ഠാക്കൂർ, വിനയ് ശർമ്മ, പവൻ ഗുപത എന്നീ നാല് പ്രതികളും തിഹാർ ജയിലിലാണുള്ളത്.
ബിഹാറിലെ ബക്സാർ ജില്ലയിലെ ജയിൽ അധികൃതർക്ക് 10 തൂക്കൂ കയറുകൾ തയ്യാറാക്കാൻ നിർദേശം ലഭിച്ചതോടെയാണ് വധശിക്ഷ നടപ്പാക്കാൻ പോകുന്നതായി സൂചനകൾ ലഭിച്ചത്. ഡിസംബർ 14-ന് മുമ്പ് തൂക്കു കയർ തയ്യാറാക്കി നൽകണമെന്ന് തങ്ങൾക്ക് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ബക്സാർ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചു.
തൂക്കുകയർ ആരുടെ ശിക്ഷ നടപ്പാക്കാനാണെന്ന് അറിയില്ലെന്നും കാലങ്ങളായി ബക്സാർ ജയിലിൽ നിന്ന് തൂക്കുകയർ നിർമിച്ച് നൽകാറുണ്ടെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. മൂന്ന് ദിവസത്തോളമെടുക്കും ഒരു കയർ തയ്യാറാക്കി എടുക്കാൻ. പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയർ തയ്യാറാക്കിയത് ബക്സാർ ജയിലിൽ നിന്നായിരുന്നു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും വിജയ് കുമാർ അറോറ പറഞ്ഞു.
Discussion about this post