പാലക്കാട്:കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് കെബി ഗണേഷ് കുമാര്‍ പാലക്കാട് പറഞ്ഞു. സുരേഷ് ഗോപിക്ക് കട്ട് പറയാൻ താൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ, ജനങ്ങളാണ് കട്ട് പറയേണ്ടത്. സുരേഷ് ഗോപിയുമായുള്ള മുൻ അനുഭവവും ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗണേഷ് കുമാര്‍ വെളിപ്പെടുത്തി.
കമ്മീഷണര്‍ എന്ന സിനിമ റീലിസ് ചെയ്തപ്പോള്‍ കാറിന് പുറകിൽ എസ്‍പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്‍റെ പിന്നിൽ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാര്‍ കാറിൽ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്‍റെ പിന്നിൽ വെക്കാറുണ്ട്.
അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറെക്കാലം എസ്‍പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്‍റെ പിന്നിൽ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വെച്ചിരുന്നത്. അത്രയെ അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളുവെന്നും ഗണേഷ്കുമാര്‍ പരിഹസിച്ചു. സുരേഷ് ഗോപിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കെബി ഗണേഷ് കുമാര്‍.
Discussion about this post