കൊച്ചി: ബിജെപി തൃശൂരിലേക്ക് മറ്റ് മണ്ഡലങ്ങളിൽ നിന്നും വോട്ട് ഇറക്കുമതി ചെയ്തെന്ന ആരോപണവുമായി എൽഡിഎഫ്. ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി തൃശൂരെത്തിച്ചെന്നാണ് എൽഡിഎഫ് ആരോപിച്ചത്. നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ബിജെപി വ്യാപകമായി വോട്ട് ചേർത്തിട്ടുണ്ടെന്നും തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ഒൻപതിനായിരത്തിലേറെ പേർ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നും സിപിഐ നേതാവും വിഎസ് സുനിൽകുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റുമായ കെപി രാജേന്ദ്രൻ ആരോപിച്ചു.
വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലെന്ന് കാണിച്ച് എൽഡിഎഫ് ബൂത്ത് ഏജന്റുമാർ വോട്ടർമാരെ തടഞ്ഞതിനെ തുടർന്ന് പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഒടുവിൽ വരണാധികാരി കൂടിയായ കലക്ടർ നേരിട്ടെത്തി ചർച്ചനടത്തിയ ശേഷമാണ് പോളിങ് സാധാരണ ഗതിയിലായത്.
‘ആലത്തൂരിൽ അവർ ജയിക്കില്ല. അതിനാൽ തൃശൂരിൽ താമസക്കാരല്ലാത്തവരുടെ പേരുകൾ ഇവിടത്തെ ഫ്ലാറ്റുകളുടെ അഡ്രസ്സിൽ വോട്ടർ പട്ടികയിൽ ചേർക്കുകയായിരുന്നു. അവസാനത്തെ വോട്ടർ പട്ടിക വന്നപ്പോൾ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരത്തോളം വോട്ടുകൾ വർധിച്ചതും ഇതുമൂലമാണ്.’- എന്നാണ് കെപി രാജേന്ദ്രൻ പറയുന്നത്.
ചിലർ മറ്റു സ്ഥലങ്ങളിലെ പേര് വെട്ടിയും ചിലർ ഇരട്ട വോട്ടുമായുമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇത് പരിശോധിച്ച് രേഖാമൂലം ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. പൂങ്കുന്നത്തെ മുപ്പതാം നമ്പർ ബൂത്തിൽ ഇവിടെ താമസക്കാരല്ലാത്ത 44 പേരെ ബിഎൽഒ വന്ന് പരിശോധന നടത്തി കണ്ടെത്തിയിരുന്നു. അവരെല്ലാം ഇപ്പോൾ വോട്ട് ചെയ്യാൻ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വോട്ടർപട്ടികയിൽ പേരുള്ളവരെ എൽഡിഎഫ് അനധികൃതമായി തടയുകയാണെന്നാണ് ബിജെപി പറയുന്നത്.
Discussion about this post