ആലുവ: കൊച്ചി നഗരത്തിൽ വാഹനപരിശോധന ശക്തമാക്കിയതിനിടെ ചീറിപാഞ്ഞ ‘കുട്ടി റൈഡറെ’ തേടിയുള്ള എംവിഡി സംഘത്തിന്റെ തെരച്ചിൽ സഫലം. നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ പ്രായപൂർത്തിയാകാത്ത റൈഡറുടെ വീട്ടിലെത്തി നടപടിയെടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.
ആലുവയിൽ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി ഡ്രൈവർ നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ പെൺസുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പരിശോധിക്കാനായി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വേഗത്തിൽ ഓടിച്ചു പോയി.
എന്നാൽ ഇതേ വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷൻ നമ്പർ ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഉടമയുമായി ബന്ധപ്പെട്ടു. പക്ഷെ, വാഹനം വിറ്റതാണെന്നും ഉടമസ്ഥാവകാശം കൈമാറാത്തതാണെന്നും അറിയിച്ച് പുതിയ ഉടമയുടെ നമ്പർ നൽകി. പിന്നീടാണ് നാല് ആളുകളുടെ കൈകളിൽ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 2021-ൽ ഈ വാഹനത്തിനെതിരെ എടുത്ത മറ്റൊരു കേസ് കണ്ടെത്തി. അതിൽനിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടർന്ന് ഈ വാഹനം വിൽക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.
ഇപ്പോൾ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോൾ വാഹനം ഉപയോഗിച്ചിരുന്നത്. സുഹൃത്തിന്റെ വാഹനത്തിന് സ്പെയർ പാർട്സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാൻ വാങ്ങിയതെന്ന് ഉടമ അറിയിച്ചു.
ഇതോടെ അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തി മോട്ടോർ വാഹനവകുപ്പ് സംഘം കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി. ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയതിനുമൊക്കെ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ജി അനന്തകൃഷ്ണന്റെ നിർദേശപ്രകാരം സ്ക്വാഡിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിപു പോൾ, ടിഎ സമീർ ബാബു എന്നിവരാണ് പരിശോധന നടത്തിയത്.
Discussion about this post