തിരുവനന്തപുരം: കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കുടുംബത്തിന് മാനസികാരോഗ്യ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നവരുടെ പലതരത്തിലുള്ള മാനസികമായ ആശങ്കകൾ കണക്കിലെടുത്താണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. 2018 ലെ പ്രളയത്തിലും 2019ലെ ഉരുൾപ്പൊട്ടലിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് കൊറോണ ബാധിത പ്രദേശത്തുനിന്നും തിരിച്ചെത്തിയ 80 പേർ ആശുപത്രികളിലും ഇവരുമായി ഇടപഴകിയ 2000 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവർക്കാണ് 2018ലെ പ്രളയാനന്തര പ്രവർത്തന കാലത്തെ മാതൃകയിൽ സാന്ത്വനം പകരുക. അന്ന് പ്രളയകാലത്ത് രണ്ടര ലക്ഷത്തിലധികം പേർക്കും ഉരുൾപ്പൊട്ടലിൽ അരലക്ഷത്തിലധികം പേർക്കുമാണ് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകിയതെന്നും മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
ടെൻഷൻ, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുകയാണ് മാനസികാരോഗ്യ പരിപാടിയുടെ പ്രധാന ലക്ഷ്യം.
”രോഗം വ്യാപനം തടയുന്നതിനാണ് കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതിലൂടെ തങ്ങൾക്കും മറ്റുള്ളവർക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകും. വീട്ടിൽ കല്യാണം പോലുള്ള പൊതു പരിപാടികൾ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്. നിരീക്ഷണത്തിലുള്ളവരുടെ കുടുംബത്തെ ഒരുതരത്തിലും വേദനിപ്പിക്കാൻ പാടില്ല. അവർ നാടിനും കൂടിയാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ആ കുടുംബത്തിന്റേയും നിരീക്ഷണത്തിലുള്ളയാളിന്റേയും മാനസികാവസ്ഥ നമ്മളറിയണം. ഒരുതരത്തിലും വ്യാജ പ്രചാരണങ്ങൾ നടത്തരുത്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.”-മന്ത്രി പറഞ്ഞു.
Discussion about this post