ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ലോക്സഭയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നും രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് നടക്കുന്നതെന്നും തരൂർ ആരോപിച്ചു. സർക്കാർ പദ്ധതികളുടെ പേരുകൾ ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്നുംഅദ്ദേഹം പരിഹസിച്ചു. രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങൾ-നിങ്ങൾ എന്നിങ്ങനെ വിഭജിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും തരൂർ പറഞ്ഞു.
1947ൽ ഇന്ത്യയുടെ മണ്ണ് വിഭജിക്കപ്പെടുന്നതിന് നാം സാക്ഷ്യംവഹിച്ചു. 2020ൽ കേന്ദ്രസർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു. സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെ പല പദ്ധതികൾക്കുവേണ്ടിയും പല പ്രചാരണങ്ങളും നടന്നു. എന്നാൽ സ്റ്റാൻഡ് അപ് ഇന്ത്യയ്ക്കു വേണ്ടി ഇവിടെ ആരും മിണ്ടിയില്ല. കാരണം, സ്റ്റാൻഡ് അപ് കൊമേഡിയൻമാർക്ക് വിലക്ക് ഏർപ്പെടുത്തുന്ന തിരക്കിലായിരുന്നു നിങ്ങൾ, കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ പരാമർശിച്ച് തരൂർ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ നേരിടാനുള്ള ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും തരൂർ കുറ്റപ്പെടുത്തി.
Discussion about this post