ഹൈദരാബാദ്: വെടിവെപ്പിൽ നിന്നും അസദുദ്ദീൻ ഒവൈസി എംപി രക്ഷപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ദീർഘായുസിനായി 101 ആടുകളെ ബലികൊടുത്ത് പ്രാർഥന. ഹൈദരാബാദിൽ ഞായറാഴ്ചയാണ് ആടുകളെ ബലികൊടുത്തുകൊണ്ട് ഒവൈസിയുടെ അനുയായി പ്രാർഥന നടത്തിയത്.
ദിവസങ്ങൾക്ക് മുൻപ് ഒവൈസി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഉത്തർപ്രദേശിലെ മീററ്റിൽ വെച്ച് വെടിയുതിർക്കുകയും ഒവൈസി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷമാണ് ഒവൈസിയുടെ ദീർഘായുസിനും സുരക്ഷക്കുമായി അനുയായികൾ വിവിധ സ്ഥലങ്ങളിലായി പ്രാർഥനകൾ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായായിരുന്നു ആടിനെ ബലി കൊടുത്തത്.
ഉത്തർപ്രദേശിലെ മീററ്റിൽ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ഡൽഹിയിലേക്ക് മടങ്ങി വരുന്നതിനിടെ ആയിരുന്നു ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷവർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ ഒവൈസി ഇത് നിരസിച്ചു.
Discussion about this post