ലഖ്നൗ: യുപി ബോർഡ് പരീക്ഷയിൽ ഏറ്റവുമധികം മാർക്ക് വാങ്ങി ചരിത്രത്തിന്റെ ഭാഗമായ പെൺകുട്ടി സോഷ്യൽമീഡിയയിൽ നേരിട്ട ബോഡിഷെയിമിംഗ് വലിയരീതിയിൽ ചർച്ചയായതാണ്. ഇപ്പോഴിതാ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രാചി നിഗം എന്ന മിടുക്കി.
യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗം തന്റെമുഖത്തെ രോമവളർച്ചയുടെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപവും പരിഹാസവും നേരിട്ടത്. തന്റെ മാർക്കിനാണ് പ്രധാന്യമെന്നും അല്ലാതെ മുഖത്തെ രോമ വളർച്ചയ്ക്ക് അല്ലെന്നും പ്രാചി പറഞ്ഞു.
ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച പ്രാചിയുടെയും രണ്ടാം സ്ഥാനത്ത് എത്തിയ കുട്ടിയുടേയും ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പലരും കളിയാക്കലുകളുമായി രംഗത്ത് വന്നത്. ചാണക്യൻ പോലും രൂപത്തിന്റെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും, അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നുമാണ് പ്രാചി പറയുന്നത്.
അതേസമയം, ചിലർ പ്രാചിയെ വിമർശിക്കാനും പരിഹസിക്കാനും സമയം കണ്ടെത്തിയപ്പോൾ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർ പ്രാചിയെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനും സ്വപ്നങ്ങൾ നേടിയെടുക്കാനുമായിരുന്നു പ്രിയങ്കാ ഗാന്ധി ഉപദേശിച്ചത്.
Discussion about this post