ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ തോല്‍വി പാര്‍ട്ടിയില്‍ മാത്രമല്ല, ജനങ്ങളില്‍ പോലും അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. രാജകുടുംബമായ സിന്ധ്യ കുടുംബത്തിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന മണ്ഡലമായിരുന്നു മധ്യപ്രദേശിലെ ഗുണമണ്ഡലം. സിന്ധ്യകള്‍ തറവാട് സ്വത്തുപോലെ കാലങ്ങളായി സംരക്ഷിച്ചുപോന്നിരുന്ന ആ മണ്ഡലത്തില്‍ ഇത്തവണ ജയിച്ചത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ്. ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയാകട്ടെ മുമ്പത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും. ഇതാണ് ഈ വിജയത്തെ വ്യത്യസ്തമാക്കുന്നത്.
സിന്ധ്യ കുടുംബത്തിന്റെ ഇളമുറക്കാരനായ ജ്യോതിരാദിത്യ സിന്ധ്യയുടെ പിന്നാലെ വാലു പോലെ തൂങ്ങി നടന്നിരുന്ന അനുയായിയും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു ഡോ. കെപി സിങ്. പതിറ്റാണ്ടുകളായി കൈവശം വെയ്ക്കുന്ന മണ്ഡലമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മാധവ് റാവു സിന്ധ്യയുടെ മകന് ജ്യോതിരാദിത്യ സിന്ധ്യ ജയിക്കുമെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഒപ്പം, എതിരാളിയായി സിന്ധ്യക്കെതിരെ ബിജെപി നിര്‍ത്തിയത് ഡോ.കെപി സിങ് യാദവിനെയാണെന്ന് കേട്ടപ്പോള്‍ മിക്കവരും പരിഹസിച്ചു. പണ്ട്, സിന്ധ്യയുടെ തെരഞ്ഞെടുപ്പ് ഏജന്റായി പോലും പ്രവര്‍ത്തിച്ചയാളാണ് ഈ കെപി സിങ്. ബിജെപിയില്‍ ചേക്കേറിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതിനിടെയാണ് ബിജെപി സിങിന് സീറ്റ് വാഗ്ദാനം ചെയ്തത്.
ഓഫര്‍ സ്വീകരിച്ചപ്പോള്‍ പലരും ആ തീരുമാനത്തെ ആത്മഹത്യാപരം എന്നും പരിഹസിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രയദര്‍ശിനി കെപി സിങും തന്റെ ഭര്‍ത്താവും ചേര്‍ന്നുള്ള ചിത്രവും പുറത്തുവിട്ടു. മുമ്പ് ഭര്‍ത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കെപി സിങ് എടുത്ത ചിത്രമായിരുന്നു അത്. ചിത്രത്തില്‍ കാറിനുള്ളില്‍ വിശ്രമിക്കുന്ന സിന്ധ്യയും, പുറത്ത് കഷ്ടപ്പെട്ട് സെല്‍ഫി എടുക്കുന്ന കെപി സിങുമായിരുന്നു ഉണ്ടായിരുന്നു. പ്രിയദര്‍ശിനിയുടെ പരിഹാസത്തോടെയുള്ള വാക്കുകള്‍ ഇങ്ങനെയായിരുന്നു, ”മഹാരാജാവിന്റെ സെല്‍ഫിയെടുക്കാന്‍ ക്യൂ നിന്നവരെ തേടിപ്പിടിച്ച് രാജാവിനെതിരെ മത്സരിപ്പിക്കുന്നു”. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ സകലരും ഞെട്ടി. പരിഹസിച്ച കോണ്‍ഗ്രസിന്റെ തല താഴ്ന്നു. പരിഹാസങ്ങള്‍ ഒറ്റയടിക്ക് ജയ് വിളികളായി. തലമുറകളായി സിന്ധ്യ കുടുംബം ജയിച്ചുകയറിയ ഗുണയില്‍ സിന്ധ്യ കെ പി സിങിനോട് തോറ്റത് 1,20,000ത്തിലധികം വോട്ടുകള്‍ക്കാണ്.
2004ലാണ് കെപി സിങ്ങ് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രാദേശിക പദവികള്‍ വഹിച്ചുതുടങ്ങി. അധികം വൈകാതെ സിന്ധ്യയുമായി അടുത്തു. 2018ല്‍ മഹേന്ദ്രസിങ് എംഎല്‍എയുടെ മരണശേഷം കാലുഘെടാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹവും പ്രകടിപ്പിച്ചു. തന്റെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനം കണക്കിലെടുത്ത് സീറ്റ് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍, അവസാന നിമിഷം ഭുജേന്ദ്ര സിങ് യാദവ് എന്ന പേരുപോലും കേട്ടിട്ടില്ലാത്ത നേതാവിനെ കെട്ടിയിറക്കി കോണ്‍ഗ്രസ് അദ്ദേഹത്തെ ചതിച്ചു. ഇതോടെ, കെപി സിങ് മനംനൊന്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ടിക്കറ്റില്‍ അദ്ദേഹം ഒരു തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. ഏതായാലും ഇത്തവണ സിന്ധ്യയെയും മധ്യപ്രദേശിനേയും ഞെട്ടിക്കാന്‍ കെപി സിങിനായിട്ടുണ്ട്.
Discussion about this post