ന്യൂഡൽഹി: നിർഭയ കേസിലെ മുഖ്യപ്രതികളിലൊരാളായ മുകേഷ് സിങ് മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് സിങിന്റെ ആവശ്യം ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മരണവാറണ്ട് പ്രകാരം വധശിക്ഷ ഈമാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഇന്നലെ ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തിഹാർ ജയിലിന്റെ അഭിഭാഷകനും ഇതേ നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചത്. ദയാഹർജി തള്ളുകയാണെങ്കിൽ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സമയം കുറ്റവാളികൾക്ക് നൽകണം എന്ന സുപ്രീംകോടതി വിധികളുണ്ട്. പുതിയ മരണവാറണ്ടിനായി അപേക്ഷ നൽകുമെന്നും ഡൽഹി സർക്കാർ അറിയിച്ചിരുന്നു. മുകേഷ് സിങിന്റെ അപേക്ഷ പരിഗണിക്കവെ ഡൽഹി സർക്കാർ ഇക്കാര്യം പട്യാല ഹൗസ് കോടതിയെ അറിയിച്ചേക്കും.
നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് ഡൽഹി പട്യാല ഹൗസ് കോടതി ജനുവരി ഏഴാം തീയതിയിലെ വാറണ്ടിൽ ഉത്തരവിട്ടിരിക്കുന്നത്. പ്രതി മുകേഷ് സിങ് മർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡൽഹി ർക്കാരും പോലീസും, തിഹാർ ജയിലും വാദത്തിനിടെ ഡൽഹി ഹെക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആവശ്യത്തിലധികം സമയം മുകേഷിന് ഉണ്ടായിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കേസിൽ വിധി വന്ന് രണ്ട് വർഷം കാത്തിരുന്ന ശേഷമാണ് പ്രതി ദയാഹർജി സമർപ്പിച്ചതെന്നും ഇത്തരം ഒരു കേസിൽ വിധി നടപ്പാക്കുന്നത് നീണ്ട് പോയാൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. വിനയ് ശർമ്മ, മുകേഷ്, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ പ്രതികളെയും ജനുവരി 22ന് തൂക്കിലേറ്റാനാണ് നിലവിലെ മരണ വാറണ്ട്.
Discussion about this post