ബീജിങ്: ചൈനയിൽ പടർന്ന കൊറോണ വൈറസ് ബാധയ്ക്ക് പിന്നിൽ ‘അജ്ഞാത മൃഗ’മെന്ന സംശയം ചൂണ്ടിക്കാണിച്ച് പഠന റിപ്പോർട്ട്. വുഹാൻ നഗരത്തിലെ 9 രോഗികളിൽ നിന്ന് ശേഖരിച്ച വൈറസിന്റെ (2019-എൻസിഒവി) ജനിതകഘടനാ പരിശോധനയിൽ നിന്നും അവ വവ്വാലിൽ നിന്നു പടരുന്ന സാർസിനു സമാനമായ കൊറോണ വൈറസാണെന്നാണ് സൂചന. ദ് ലാൻസെറ്റ് ജേണൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
അതേസമയം, ഹുവാനിലെ മാർക്കറ്റിൽ വിറ്റഴിച്ച ‘അജ്ഞാത മൃഗ’ത്തിന്റെ മാംസത്തിൽ നിന്നാണു വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. വൈറൽ ന്യുമോണിയയുമായി എത്തിയ രോഗികളുടെ ശ്വാസകോശത്തിൽ നിന്നാണ് സമാനമായ ഈ സാമ്പിളുകൾ ശേഖരിച്ചത്. പുതിയ കൊറോണ വൈറസിന് അതിവേഗം മാറ്റം ഉണ്ടാകുന്നതും സ്ഥിതി സങ്കീർണമാക്കുന്നു.
അതേസമയം, കൊറോണ വൈറസിനെ ചെറുക്കാൻ ചൈന സർക്കാർ 400 കോടി ഡോളർ ( ഏകദേശം 28400 കോടി രൂപ) കൂടി അനുവദിച്ചു. ജാക്ക് മാ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുകളും വൈറസിനെതിരായ പോരാട്ടത്തിനു വൻതുക സഹായവുമായെത്തി.
Discussion about this post