കണ്ണൂർ: ചൊക്ലി പുല്ലൂക്കരയിൽ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പുല്ലൂക്കരയിലെ ഷഫ്ന(26)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവദിവസം വീട്ടിലെ കുളിമുറിയിൽനിന്ന് രക്തം പുരണ്ട കത്തിയും പോലീസ് കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊക്ലി സിഐ സി ഷാജുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഷഫ്നയുടെ മരണത്തിൽ ആത്മഹത്യാപ്രേരണ അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുകയാണ്.
ഷഫ്നയുടേത് മുങ്ങിമരണമാണെന്നാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ ശരീരത്തിൽ 24-ഓളം മുറിവുകളും ചതവുകളും കണ്ടെത്തി. ഇത് ആയുധം ഉപയോഗിച്ചോ വീഴ്ചയിൽ സംഭവിച്ചതോ ആയ മുറിവുകളായിരിക്കാമെന്നാണ് നിഗമനം.
വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ഷഫ്ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഷഫ്ന പലപ്രശ്നങ്ങളും നേരിട്ടിരുന്നതായും ഷഫ്നയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.
Discussion about this post