കൊച്ചി: അഭിമുഖത്തിന് എത്തിയതിനിടെ കൊച്ചിയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി അറേബ്യൻ വനിതയുടെ പരാതിയിൽ മലയാളി വ്‌ലോഗർ മല്ലു ട്രാവലർ ഹാജരാകണമെന്ന് പോലീസ്. ഷക്കീർ സുബാനെന്ന മല്ലു ട്രാവലർക്ക് എതിരെ ലൈംഗീകാതിക്രമം, മർദനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ സമർപ്പിച്ചു.
ഷക്കീർ സുബാനെതിരെ കഴിഞ്ഞദിവസമാണ് യുവതി കൊച്ചി പോലീസിൽ പരാതി നൽകിയത്. സംഭവ ദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും പരാതിക്കാരിയുടെയും വ്‌ലോഗറുടേയും സിഡിആർ രേഖകൾ ശേഖരിക്കുകയും ചെയ്യുമെന്നാണ് വിവരം. പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്.
കൊച്ചിയിലേക്ക് പ്രതിശ്രുത വരനെ ക്ഷണിച്ചത് ഷക്കീർ സുബാനാണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിലാണ് അതിക്രമമുണ്ടായതെന്നും പ്രതിശ്രുത വരൻ പുറത്ത് പോയപ്പോൾ ശാരീരികമായി ഇയാൾ ആക്രമിച്ചെന്നുമാണ് യുവതിയുടെ പരാതി.
അതേസമയം, പരാതി വ്യാജമാണെന്നാണ് ഷക്കീർ പറയുന്നത്. പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവരാണ് തന്നെ വിളിച്ചതെന്നും അതുൊണ്ടാണ് കൊച്ചിയിലെത്തിയതെന്നും ഷക്കീർ പറയുന്നു.
ഒരു പ്രമോഷന് വേണ്ടിയാണ് ഇരുവരും ഹോട്ടലിൽ വന്നതെന്നും ഷക്കീർ പറഞ്ഞു. ഇതിനിടെ പ്രതിശ്രുത വരന് ജോലിയില്ലെന്ന് പരാതിക്കാരി പറയുകയായിരുന്നു. തുടർന്ന് സ്വകാര്യമായി സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടത് മൂലം ഒരു മിനിറ്റോളം സംസാരിച്ചു. സോഷ്യൽ മീഡിയയിൽ റീച്ച് വേണമെന്ന് പറയുകയായിരുന്നു. പണമാണ് അവരുടെ ആവശ്യമെന്നു ഷക്കീർ ആരോപിക്കുന്നുണ്ട്.
Discussion about this post