കൊച്ചി: ചികിത്സയിൽ കഴിയുകയായിരുന്ന നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു മരണം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടർമാർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നാളെ തന്നെ സംസ്കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും നാളെ രാവിലെ 8 മുതൽ 11 മണി വരെ കലൂർ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകുമെന്നുമാണ് നിലവിലെ തീരുമാനം.
ജന്മനാടായ ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അർബുദ ബാധിതനായിരുന്ന താരത്തിന് ഇതേ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും വഷളാവുകയായിരുന്നു.
മലയാളത്തിലെ മികച്ച ഹാസ്യനടനും സ്വഭാവനടനുമായ ഇന്നസെന്റിനെ സ്വതസിദ്ധമായ തൃശൂർ ഭാഷയും ശരീരഭാഷയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കിയത്. ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972-ൽ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്.
‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കരിയർ ഗ്രാഫ് ഉർന്നത്. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു. ലോക്സഭാ ംഎംപിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനിടെ ബാധിക്കപ്പെട്ട കാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.ഭാര്യ: ആലിസ്, മകൻ: സോണറ്റ്.
Discussion about this post