ആലപ്പുഴ: കള്ളനോട്ടുകള്‍ നല്കി സാധനങ്ങള്‍ വാങ്ങുന്നതിനിടെ മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റില്‍. കൊല്ലം കിഴക്കേകല്ലട സ്വദേശി ക്ലീറ്റസ്(45), താമരക്കുളം പേരൂര്‍ക്കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ(38) എന്നിവരാണ് പിടിയിലായത്.
ക്ലീറ്റസ്, കിഴക്കേകല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാരുംമൂട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ലേഖ 500 രൂപ നോട്ടാണ് നല്‍കിയത്. ഇതില്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
also read: വാഹനാപകടത്തിൽ കിടപ്പിലായി അഞ്ചുവയസുകാരൻ; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
സംഭവസ്ഥലത്തെത്തിയ എസ്എച്ച്ഒ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ ലേഖ നല്‍കിയത് കള്ളനോട്ടാണെന്ന് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്ന് കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലും പോലീസ് പരിശോധന നടത്തുകയായിരുന്നു.
ഇവിടെ നിന്നും കൂടുതല്‍ കള്ളനോട്ടുകള്‍ പോലീസ് കണ്ടെത്തി. ഒരുമാസമായി ചാരുംമൂട്ടിലെ വിവിധ കടകളില്‍ ഈ നോട്ടുകള്‍ നല്കി സാധനങ്ങള്‍ വാങ്ങിയതായി ലേഖ മൊഴി നല്‍കിയിട്ടുണ്ട്.
ക്ലീറ്റസ് ആണ് തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് ലേഖ പൊലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 500 രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്.
Discussion about this post