ഇടുക്കി: അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചർ പറഞ്ഞതിന് പിന്നാലെ നാടുവിട്ട പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുമാണ് ഏലപ്പാറ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥി പള്ളിക്കുന്ന് സ്വദേശി വർഗീസിന്റെ മകൻ ജോഷ്വയെ കണ്ടെത്തിയത്. ഓണാവധിക്ക് ശേഷം സ്കൂൾ തുറന്ന പന്ത്രണ്ടാം തീയതി ക്ലാസിലേക്ക് പോയ വീട്ടിൽ തിരികെ എത്തിയില്ല.
തുടർന്ന് പോലീസിൽ പരാതി നൽകി. ശേഷം നടത്തിയ അന്വേഷണത്തിൽ ജോഷ്വ കുമളി വഴി തമിഴ് നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. തമിഴ്നാട്ടിൽ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരുപ്പൂരിലെ തുണിമില്ലുകളിൽ കുട്ടികൾക്ക് ജോലി ലഭിക്കുമെന്നറിഞ്ഞാണ് ഇവിടെ അന്വേഷണം നടത്തിയത്.
ജോബ് കൺസൾട്ടൻസിയിൽ നിന്നാണ് ജോഷ്വയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കുട്ടിയെ ഉടൻ തന്നെ ബന്ധുക്കൾക്ക് കൈമാറും. ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ക്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ രണ്ടാം തീയതി ഏലപ്പാറയിൽ വച്ച് സംഘർഷമുണ്ടായിരുന്നു. ഈ സമയം അതു വഴി വന്ന അധ്യാപികമാരെ ഓട്ടോ ഡ്രൈവർമാർ സംഭവം അറിയിച്ചു.
ഇതിനിടെ സംസാരിച്ചപ്പോൾ ജോഷ്വയിൽ നിന്നും മദ്യത്തിന്റെ മണം വന്നതായി ടീച്ചറിന് സംശയം തോന്നി. ഇക്കാര്യം ക്ലാസ് ടീച്ചറോട് പറഞ്ഞു. സ്കൂൾ തുറന്ന ദിവസം ജോഷ്വയെ വിളിച്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. അച്ഛനോട് അടുത്ത ദിവസം സ്കൂളിൽ വരണമെന്നും അറിയിച്ചു. പിന്നാലെയാണ് ജോഷ്വയെ കാണാതായത്.
Discussion about this post