താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്ആർടിസി ബസ് ജീവനക്കാർ. കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ എൽ.എൽ.ബി. വിദ്യാർഥിനി വൈത്തിരി രോഹിണിയിൽ 21കാരിയായ റിതികയ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതലിൽ പുതുജന്മം ലഭിച്ചത്.
സുൽത്താൻ ബത്തേരി ഗാരേജിലെ ആർ.പി.സി. 107 നമ്പർ ടൗൺ ടു ടൗൺ ബസിലെ ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേൻ വീട്ടിൽ എം. വിനോദ്, കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി അമ്പലംകുന്ന് വീട്ടിൽ ആർ. രാജൻ എന്നിവരാണ് ട്രിപ്പ് മുടക്കി വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേയ്ക്ക് കുതിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടേകാലിന് സുൽത്താൻ ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൽ വൈത്തിരിയിൽ വെച്ചാണ് സഹപാഠിയ്ക്കൊപ്പം റിതിക ബസിൽ കയറിയത്.
നല്ല തിരക്കുണ്ടായിരുന്ന ബസിൽ നിന്ന വിദ്യാർഥിനിക്ക് യാത്രാമധ്യേ കൈതപ്പൊയിലിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനടി പിടിച്ച് സീറ്റിൽ ഇരുത്തിയെങ്കിലും ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ബസിലുണ്ടായിരുന്ന നഴ്സ് റിതികയ്ക്ക് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് സമയം കളയാതെ ബസ് പത്തുമണിയോടെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനി റിതികയുടെ ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചു. റിതിക അപകടനില തരണം ചെയ്തെന്നും കൂട്ടിരിപ്പുകാർ ഉടനെത്തുമെന്ന് ഉറപ്പുവരുത്തിയശേഷം ബസ് ജീവനക്കാരും യാത്രികരും ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നു. അവസരോചിതമായ ഈ ഇടപെടലിന് ബസ് ജീവനക്കാരെയും യാത്രക്കാരെയും അഭിനന്ദനം കൊണ്ട് മൂടുകയാണ് നാടും നാട്ടുകാരും.
Discussion about this post