പരിയാരം: പതിനഞ്ച് വർഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വീട്ടിൽ കയറി വടിവാൾ കൊണ്ട് വെട്ടി പ്രതികാരം. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ 55കാരനായ മുരളി തെരുവത്ത് ആണ് ആക്രമണത്തിന് ഇരയായത്. സുഹൃത്തായ ദിനേശൻ പള്ളിക്കരയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. മുരളിയെ പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മുരളിയെ വീട്ടിലെത്തി ഫോൺചെയ്തു പുറത്തേക്ക് വിളിച്ചുവരുത്തി ഇരുകാലുകളിലും വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. കടിഞ്ഞിമൂലയിലെ സുനിയും ദിനേശനോടൊപ്പം ഉണ്ടായിരുന്നുവെന്ന് ചികിത്സയിലുള്ള മുരളി പറഞ്ഞു.
15 വർഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓർമയുണ്ടോടാ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഓർമയില്ലെന്ന് മുരളി മറുപടി പറഞ്ഞ നിമിഷമാണ് വെട്ടെടാ എന്നുപറഞ്ഞ് സുനി വടിവാൾ നൽകിയപ്പോൾ ദിനേശൻ ഇരുകാലുകളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സുനിയും ദിനേശനും ചേർന്ന് മദ്യപിച്ച് പഴയ സംഭവം ഓർത്തെടുത്ത് പുലർച്ചെ മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുരളിയെ ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കാലിന്റെ മസിലുകൾ വെട്ടേറ്റ് ചതഞ്ഞ നിലയിലാണ്. പിന്നീടാണ് പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു.
Discussion about this post