കൊല്ലം:യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലം അഞ്ചാലുംമൂട്ടിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം. അഞ്ചാലുംമൂട് സ്വദേശി അനിൽകുമാറി (58)നെ യാത്രക്കാരനായ ബേബിയാണ് മർദ്ദിച്ചത്.
സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കി. തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു. തൃക്കരൂർ സ്വദേശി ബേബി കാഞ്ഞിരംകുഴിയിലേക്ക് പോകാനാണ് അനിൽകുമാറിന്റെ ഓട്ടോയിൽ കയറുന്നത്. തിരികെ അഞ്ചാലുംമൂട്ടിലെത്തിയപ്പോൾ ഓട്ടോകൂലിയായ 50 രൂപ യാത്രക്കാരനോട് അനിൽകുമാർ ആവശ്യപ്പെട്ടു.
എന്നാൽ, തുക കൂടുതലാണെന്ന് ബേബി പറഞ്ഞു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിന്റെ പേരിലാണ് മർദ്ദനമുണ്ടായത്. മർദ്ദനം കണ്ട് നാട്ടുകാർ ഇടപെട്ടു. ഇതോടെ അക്രമിക്കൊപ്പമുണ്ടായിരുന്ന പ്രദീപ് കത്തികാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ടു.
Discussion about this post