കോട്ടയം: അധ്യാപികയുടെ വീട്ടിലെ ബാധ ഒഴിപ്പിക്കാം എന്നുപറഞ്ഞ് നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) യാണ് കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തുടർച്ചയായി ദുസ്വപ്നങ്ങൾ കാണാറുള്ള അധ്യാപികയാണ് ‘പ്രേതാനുഭവങ്ങൾ’ എന്ന ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെട്ട ജോയിസ് ജോസഫിനെ സമീപിച്ചത്. ഇയാൾ ദുർമന്ത്രവാദിയെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. പാരാ സൈക്കോളജിയിൽ റിസർച്ച് ഫെല്ലോ ആണെന്നും പറഞ്ഞിരുന്നു.
പ്രേതബാധ ഒഴിപ്പിക്കാമെന്ന് വാക്ക് നൽകി ഇയാൾ രണ്ടുതവണ അധ്യാപികയുടെ വീട്ടിലെത്തി. തുടർന്ന് ബാധ ആവാഹിക്കാനെന്നുപറഞ്ഞ് ഇയാൾത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു ഡെപ്പിയിൽ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ മാല വെയ്ക്കാൻ ആവശ്യപ്പെട്ടു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നുമാണ് പറഞ്ഞിരുന്നത്. പിന്നീട് നാലുദിവസംകഴിഞ്ഞ് ഡെപ്പി തുറക്കട്ടേയെന്ന് അധ്യാപിക ചോദിച്ചപ്പോൾ ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനെകണ്ട് ചോദിച്ചിട്ട് ആകാമെന്നായിരുന്നു മറുപടി. ഇതോടെ സംശയംതോന്നിയ അധ്യാപിക ഡെപ്പി തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്.
പിനന്ാലെ ഇവർ കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. ഡേവിഡ് ജോൺ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ഇങ്ങനെ നിരവധി സ്ത്രീകളെ പറ്റിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നൽകിയിട്ടില്ല.
തർക്കങ്ങളിൽ ഇടപെട്ട് ഭീഷണിപ്പെടുത്തിയും പ്രതി പലരിൽനിന്നും പണംതട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദേശത്തെത്തുടർന്ന് എഎസ്ഐ കെആർ അരുൺകുമാർ, പിബി ഉദയകുമാർ, സിപിഒമാരായ കെഎൻ രാധാകൃഷ്ണൻ, പിഎം നിസാർ എന്നിവരടങ്ങുന്ന സംഘമാണ് കട്ടപ്പനയിൽനിന്നും പ്രതിയെ പിടികൂടിയത്. ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ ഷിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡുചെയ്തു.
Discussion about this post