പാലക്കാട്: തൃത്താലയിൽ ലഹരിനൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ സ്ഥിരമായി എത്തിയിരുന്ന പട്ടാമ്പി പാലത്തിന് സമീപത്തെ ഞാങ്ങിട്ടിരിയിലെ ലോഡ്ജിന്റെ പ്രവർത്തനം നിർത്തണമെന്ന് പോലീസ്. ലോഡ്ജിലെ നിയവിരുദ്ധ പ്രവർത്തനങ്ങൾ വ്യക്തമാക്കി തൃത്താല സിഐ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
പോക്സോ കേസുൾപ്പെടെ പല നിയമവിരുദ്ധ പ്രവർത്തനങ്ങളും സ്ഥാപനം കേന്ദ്രീകരിച്ചുണ്ടെന്ന് കാട്ടി സ്പെഷൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. രാത്രിയുടെ മറവിൽ സ്ത്രീകളെ എത്തിക്കുന്നതും പതിവാണ്. പരിശോധനയുണ്ടായാൽ പുറകിലെ വാതിലിലൂടെ രക്ഷപ്പെടാൻ വഴിയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗുരുതര പരാതി ഉയർന്ന സ്ഥാപനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് തൃത്താല പോലീസ് ജില്ലാ കലക്ടർക്ക് അപേക്ഷ സമർപ്പിച്ചത്.
സ്ഥാപനം നിർത്തിവയ്ക്കാൻ നിയമപരമായ ഇടപെടൽ നടത്തുമെന്ന് തൃത്താല പഞ്ചായത്ത് അധികൃതർ പറഞ്ഞു. രണ്ട് പീഡനക്കേസുകൾ ഉൾപ്പെടെ പണം വച്ച് ചീട്ട് കളിയും അടിപിടിയും ലോഡ്ജിൽ നിത്യസംഭവമാണെന്ന് സിഐയുടെ റിപ്പോർട്ടിലുണ്ട്. കറുകപുത്തൂരിൽ ലഹരിനൽകി പീഡനത്തിനിരയാക്കിയ പെൺകുട്ടിയെയും സംഘം ലോഡ്ജിലെത്തിച്ചിരുന്നു.
തൃത്താല പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും ചാലിശ്ശേരി, പട്ടാമ്പി സ്റ്റേഷനുകളിൽ ഓരോ കേസുമാണ് ലോഡ്ജുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമിതലാഭം ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ ഉദ്ദേശമാണ് ഉടമകൾക്കുള്ളതെന്നും കത്തിലുണ്ട്.
Discussion about this post