തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഹ്രസ്വ സന്ദർശനത്തിനായി എത്തുന്നവർ എട്ടാം ദിവസം മടങ്ങി പോകണമെന്ന് കേരള സർക്കാരിന്റെ പുതിയ മാർഗനിർദേശം. ഇവർ ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതൽ ദിവസം തങ്ങിയാൽ ബന്ധപ്പെട്ടവർക്കെതിരേ കേസെടുക്കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
ഏഴ് ദിവസത്തിൽ കൂടുതൽ ദിവസം തങ്ങിയാൽ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവർക്കെതിരെയാകും കേസെടുക്കുക. ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിൽ വരുന്ന ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് മുമ്പ് ക്വാറന്റൈൻ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവിൽ പരീക്ഷ എഴുതാൻ വരുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ ഇവരും ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങാൻ പാടില്ല.
പരീക്ഷ എഴുതുന്നവർ മറ്റൊരു സ്ഥലത്തേക്കും പോവുകയും ചെയ്യരുത്. പരീക്ഷാത്തീയതിയുടെ മൂന്ന് ദിവസം മുമ്പ് വരെ കേരളത്തിലേക്ക് വരാം. പരീക്ഷാത്തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് താമസിക്കാനും പാടില്ല. കേരളത്തിലേക്ക് ഹ്രസ്വ സന്ദർശനത്തിനായി വരുന്നവർ കോവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയാണ് പാസിനായി രജിസ്റ്റർ ചെയ്യേണ്ടത്. അതത് ജില്ലാ കളക്ടർമാരാണ് പാസ് അനുവദിക്കുക.
Discussion about this post