അജ്മാൻ: ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുള്ളയ്ക്ക് എതിരായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞു. പരാതിക്കാരനായ നാസിൽ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന തുഷാറിന്റെ വാദമാണ് കോടതിയിൽ പൊളിഞ്ഞത്. എന്നാൽ, ഇത് വിശ്വസനീയമല്ലെന്ന് കോടതി നിലപാടെടുത്തു.
നാസിൽ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട്, എന്നാൽ മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പ്രോസിക്യൂഷൻ തിരിച്ചു ചോദിച്ചു. ഇതിനു കൃത്യമായ മറുപടി പറയാൻ തുഷാറിനും സംഘത്തിനും ആയില്ല. പ്രോസിക്യൂഷന്റെ മധ്യസ്ഥതയിൽ ഒത്തു തീർപ്പ് ശ്രമം നടന്നെങ്കിലും ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്താതെ പോവുകയായിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി തുഷാർ മുന്നോട്ടുവച്ച തുക അംഗീകരിക്കാൻ നാസിൽ തയ്യാറാകാത്തതിനെ തുടർന്നാണ് ഒത്തുതീർപ്പുശ്രമം പരാജയപ്പെട്ടത്.
തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പരാതിയിൽ വ്യാഴാഴ്ചയാണ് തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ജാമ്യ തുക കെട്ടിവെച്ച് ഒന്നര ദിവസത്തെ ജയിൽ വാസത്തിന് ശേഷം തുഷാർ പുറത്തിറങ്ങുകയായിരുന്നു.
Discussion about this post