മലപ്പുറം: മലപ്പുറത്തെ കവളപ്പാറയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ തീവ്രത ഇനിയും കണക്കാക്കാനാകാതെ രക്ഷാപ്രവർത്തകർ. ഉരുൾപൊട്ടി ഉണ്ടായ വൻ ദുരന്തത്തിൽ പ്രദേശത്ത് ഉണ്ടായിരുന്ന എഴുപതോളം വീടുകളിൽ മുപ്പതെണ്ണവും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിലായി. ഏകദേശം അമ്പതോളം പേരെ കാണാതായെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താനാക്കാത്തതിനാൽ ആധിയിലാണ് ഇവിടുള്ളവർ.
രക്ഷാ പ്രവർത്തകർക്ക് പോലും ഇവിടേക്ക് ചെന്നെത്താനാകാത്ത വിധത്തിൽ ഉരുൾപൊട്ടലിൽ പ്രദേശമാകെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൈദ്യുതി ടെലിഫോൺ ബന്ധങ്ങൾ പാടെ ഇല്ലാതായി. അതുകൊണ്ടുതന്നെ ദുരന്തമേഖലയിലെ യഥാർത്ഥ ചിത്രം ഇതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രദേശത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്.
ഒരു പ്രദേശമാകെ ഒലിച്ചു പോയ അവസ്ഥയിലാണ്. വീടുകൾ നിന്നിടത്ത് അതിന്റെ ചെറിയ അടയാളം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികളിൽ ഒരാൾ ഇന്ന് ചികിത്സയ്ക്കിടെ മരിച്ചതായാണ് വിവരം.
Discussion about this post