ദില്ലി: ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.
ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകളിൽ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എൽഎൻജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നൽകിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട എട്ടു പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
യുപി സ്വദേശികളായ അശോക് കുമാർ, ലോകേഷ് അഗർവാൾ എന്നിവരുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിച്ചു.സുഹൃത്തും ബസ് ഡ്രൈവറുമായ അശോകിനെ കാണാൻ ലോകേഷ് മെട്രോ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് സ്ഫോടനം നടന്നത്. യുപി മീററ്റ് സ്വദേശിയായ മൊഹ്സിൻ ചെങ്കോട്ടയിൽ ഇലക്ട്രിക് റിക്ഷ ഓടിക്കുന്നതിനിടെയാണ് സ്ഫോടനത്തിനിരയായത്. ഇന്നലെ വൈകിട്ട് ആറിന് വീട്ടിലേക്ക് വിളിച്ച് താൻ എത്തുന്നു എന്ന് അറിയിച്ച ശേഷമായിരുന്നു സ്ഫോടനം ഉണ്ടായത്.











Discussion about this post