തിക്രപാര: വിവാഹം കഴിഞ്ഞ് രണ്ടാം ദിനം മുറിയിൽ ഗുരുതരാവസ്ഥയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വധൂവരന്മാർ മരിച്ചു. റിസപ്ഷന് ഒരുങ്ങാൻ മുറിയിലേക്ക് പോയ ഇരുവരും തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചെത്തിയ കുടുംബമാണ് ഇരുവരേയും മരണാസന്നരായി കണ്ടെത്തിയത്.
ഭാര്യ ബീഗം കഹ്കാഷ ബാനോയെ കുത്തി കൊലപ്പെടുത്തിയ ശേഷം വരൻ അസ്ലം ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ തിക്രപാരയിൽ ചൊവ്വാഴ്ചയാണ് സംഭവം.
ഇരുവരും ഫെബ്രുവരി 19 നാണ് വിവാഹിതരായത്. ഫെബ്രുവരി 21 ന് റിസപ്ഷൻ പാർട്ടിക്ക് തയ്യാറെടുക്കാൻ ഇരുവരും മുറിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ എന്തോ തർക്കമുണ്ടായതിനെ തുടർന്ന് വരൻ വധുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. വധുവിന് ഗുരുതരമായി പരിക്കേറ്റതോടെ അസ്ലം സ്വയം കുത്തി മരിക്കാൻ ശ്രമിച്ചെന്നാണ് സൂചന.
പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
സന്തോഷി നഗർ നായ് ബസ്തിയിലെ താമസക്കാരനാണ് അസ്ലം. രാജതലബ് സ്വദേശിനിയാണ് ഹ്കാഷ ബാനോ. 21 ന് ഇരുവരുടെയും വിവാഹ സൽക്കാരം ഉണ്ടായിരുന്നു. അതിന്റെ തയ്യാറെടുപ്പിലായിരുന്നു രണ്ടുപേരുടെയും കുടുംബം. ഇതിനിടയിലാണ് ചോരവാർന്ന നിലയിൽ കണ്ടെത്തിയതും ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post