വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗർ കഴിഞ്ഞ ദിവസമാണ് തീയയേറ്ററുകളിലേയ്ക്ക് എത്തിയത്. ഇന്ത്യയിൽ 3000 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയമല്ല നൽകിയത്. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. റിലീസിന് തൊട്ടുമുൻപേ വിവാദങ്ങളിൽ ചിത്രം ഇടം നേടിയിരുന്നു.
വാർത്താസമ്മേളനത്തിൽ വിജയ് മേശയ്ക്ക് മുകളിൽ കാലുകയറ്റി വെച്ചതു മുതൽ വിമർശനങ്ങളോട് പ്രതികരിച്ചത് വരെ ചിത്രത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് തീയ്യേറ്റർ ഉടമ. മറാത്ത മന്ദിർ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് ദേശായിയാണ് പരസ്യമായി വിമർശിച്ച് രംഗത്ത് വന്നത്.
വിജയിന്റെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. ബഹിഷ്കരണ കാമ്പയിൻ നടക്കുമ്പോൾ ഞങ്ങളുടെ സിനിമ ബഹിഷ്കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞതായി മനോജ് ദേശായി ആരോപിച്ചു. ”നിങ്ങൾ എന്തിനാണ് സിനിമ ബഹിഷ്കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമർഥ്യം കാണിക്കുന്നത്.
ഇങ്ങനെ ചെയ്താൽ ഒടിടിയിൽ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിനെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികിൽ നിൽക്കുമ്പോൾ ബുദ്ധി പ്രവർത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോൾ ചെയ്യുന്നത്. നിങ്ങൾ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്”- മനോജ് ദേശായി തുറന്നടിച്ചു.
ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കരൺ ജോഹറാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ കടുത്ത വിമർശനം നേരിട്ടിരുന്നു. അന്ന് മുതൽ തന്നെ കരണിന്റെ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു.
Discussion about this post