ലഖ്നൗ: നഴ്സിന്റെ കൈയ്യിൽ നിന്ന് വീണ് നവജാത ശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം. പ്രസവത്തിനു ശേഷം കുട്ടിയെ തുണിയിൽ പൊതിയാതെ അലക്ഷ്യമായി എടുത്തപ്പോഴാണ് കുട്ടി താഴെ വീണത്. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ തടിയൂരാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഈ വാദം പൊളിയുകയായിരുന്നു.
ലക്നൗവിലെ ചിൻഹടിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവ മുറിയിൽ നിന്ന് അമ്മയുടെ കരച്ചിൽ കേട്ട വീട്ടുകാർ കരഞ്ഞുകൊണ്ട് റൂമിലേയ്ക്ക് ഓടി കയറി. ആശുപത്രി അധികൃതർ ബന്ധുക്കളെ തടയാൻ ശ്രമം നടത്തിയെങ്കിലും യുവതിയുടെ ബന്ധുക്കൾ അപ്പോഴേയ്ക്കും അകത്തേയ്ക്ക് പ്രവേശിച്ചിരുന്നു.
ജനിച്ചപ്പോൾ കുഞ്ഞ് ആരോഗ്യവാനായിരുന്നു എന്ന് അമ്മ അവരോട് പറഞ്ഞു. അവിടെയുണ്ടായിരുന്ന നഴ്സ് ഒരു കൈകൊണ്ട് കുഞ്ഞിനെ എടുത്തപ്പോഴാണ് വീണതെന്നും കുഞ്ഞിന്റെ അമ്മ വെളിപ്പെടുത്തി. എന്നാൽ, ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് കുഞ്ഞിന്റെ ശരീരം പോസ്റ്റ്മാർട്ടത്തിനയച്ചു. പോസ്റ്റ്മാർട്ടത്തിൽ കുഞ്ഞിന്റെ തലയിൽ പരിക്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
Discussion about this post