കാസർകോട്: കാഞ്ഞങ്ങാട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഗർഭ പാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട് ശശിരേഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണെന്ന് നിർദേശിച്ചു. എന്നാൽ യാത്രാമധ്യേ തന്നെ യുവതി മരണപ്പെടുകയും ചെയ്തു.
പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്ത് വന്നത്. മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം, ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടർ മുങ്ങിയതായും കുടുംബം ആരോപിച്ചു. അതേസമയം, ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
Discussion about this post