ഭോപ്പാൽ: മൂന്ന് വീടുകളും ഓട്ടോറിക്ഷയും കത്തിച്ചു നശിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. മധ്യപ്രദേശിലെ ഖണ്ഡവാ ജില്ലയിലാണ് സംഭവം. ഇതിനെല്ലാം പുറമെ, ഒരു ശിവപാർവതി ക്ഷേത്രവും ആക്രമിച്ചിട്ടുണ്ട്. ദീപക് എന്ന ബണ്ടി ഉപാധ്യായയാണ് അതിരുകടന്ന അതിക്രമം നടത്തിയത്.
രണ്ട് മുസ്ലീം കുടുംബങ്ങൾക്കും ഒരു ഹിന്ദു കുടുംബത്തിനും നേരെയായിരുന്നു ദീപകിന്റെ അക്രമം. ജനുവരി അഞ്ചിന് ദീപക് മദ്യ ലഹരിയിൽ ഷൗക്കത്ത് അലി എന്നയാളെ മർദ്ദിച്ചു. ഇതേത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയ ദീപക് ഷൗക്കത്ത് അലിയെ ഉപദ്രവിക്കുകയും അയാളുടെ സഹോദരി കമ്രൂണിനെ മർദ്ദിക്കുകയും ചെയ്തു. റബർ പൈപ്പ് ഉപയോഗിച്ചായിരുന്നു ആക്രമം.
ഇതിന് ശേഷമാണ് ഷൗക്കത്തിന്റെ വീട് ഉൾപ്പെടെ മൂന്ന് വീടുകൾക്ക് തീയിട്ട് നശിപ്പിച്ചത്. അതേസമയം, തങ്ങൾ മുസ്ലീങ്ങളായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നായിരുന്നു രണ്ട് കുടുംബങ്ങളുടെ ആരോപണം. പ്രദേശത്തുനിന്ന് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. ദീപക് ഒരു സ്ഥിരം കുറ്റവാളിയാണെന്നും 28ൽ അധികം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോട്വാലി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബൽജീത് സിങ് പറയുന്നു.
Discussion about this post