പറവൂർ: സൈക്കിളിന്റെ പിൻചക്രം ബസിന്റെ ചക്രത്തിൽപ്പെട്ട് കുടുങ്ങിയ വിദ്യാർത്ഥിക്ക് ഹോംഗാർഡിന്റെ ഇടപെടലിൽ അത്ഭുത രക്ഷ. എംജെ തോമസ് ആണ് കുട്ടിയെ വീണ്ടും ജീവതത്തിലേയ്ക്ക് പിടിച്ചുകയറ്റിയത്. നഗരത്തിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ ചേന്ദമംഗലം കവലയിൽ സൈക്കിളിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർഥിയാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വരാപ്പുഴ ഭാഗത്തു നിന്നെത്തിയ വാഹനങ്ങൾ സിഗ്നലിൽ നിർത്തിയിരിക്കുകയായിരുന്നു. ചാത്തനാട് സ്വദേശി, ചേന്ദമംഗലം പാലിയം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു സമീപത്തു സൈക്കിളുമായി നിന്നിരുന്നു. വീതി കുറഞ്ഞ കവലയായതുകൊണ്ടു തന്നെ, സിഗ്നൽ വീണാൽ സൈക്കിളുകളും ഇരുചക്രവാഹനങ്ങളും പോയശേഷമാണു ബസുകൾ പോകുക.
എന്നാൽ, സിഗ്നൽ വീണപ്പോൾ വിദ്യാർഥിയുടെ സൈക്കിളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് എടുത്തതിനു തൊട്ടുപിന്നാലെ ബസ് ഇടത്തോട്ടു തിരിഞ്ഞതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. ബസ് തിരിഞ്ഞതോടെ സൈക്കിളിന്റെ പിൻചക്രം ബസിന്റെ ഇടതുവശത്തെ മുൻചക്രത്തിന്റെ ഇടയിൽപ്പെട്ടു. ഇതുകണ്ട ഹോംഗാർജഡ് തോമസ് ഉച്ചത്തിൽ ഒച്ചവച്ച് ഓടിയെത്തി. തോമസിന്റെ ശബ്ദം കേട്ടു ബസ് ഡ്രൈവർ വണ്ടി നിർത്തിയതിനാലാണ് വിദ്യാർഥി ടയറിനടിയിൽ പെടാതിരുന്നതും വലിയ അപകടം ഒഴിവായതും.
കുട്ടി റോഡിലേക്കു വീണിരുന്നെങ്കിൽ ചിലപ്പോൾ ജീവഹാനി സംഭവിക്കുമായിരുന്നുവെന്ന് തോമസ് പറയുന്നു. സംഭവത്തിന് ശേഷം, ബസ് ജീവനക്കാർ കുട്ടിക്ക് സൈക്കിൾ നന്നാക്കി നൽകി. വിദ്യാർഥിക്ക് ഓട്ടോറിക്ഷയിൽ സ്കൂളിൽ പോകാനും തിരിച്ചുവരാനും ആവശ്യമായ പണവും കൊടുത്തിരുന്നു. മുൻ സൈനികനായ എം.ജെ.തോമസ് 12 വർഷമായി പറവൂരിൽ ഹോംഗാർഡാണ്.
Discussion about this post