പൊള്ളാച്ചി: ആനമലയിൽ പെൺസുഹൃത്തിനെ കാണാനായി രാത്രിയിൽ ചുറ്റുമതിൽ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിനെ കെട്ടിയിട്ട് മർദിച്ചു. ആനമല ശക്തിനഗറിൽ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മർദ്ദനമേറ്റത്. ഇയാൾ പ്രദേശത്തെ മേജറുടെ തെങ്ങിൻതോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് വന്ന യുവതിയുമായി 18കാരൻ അടുപ്പത്തിലായി.
വിവരമറിഞ്ഞ് വീട്ടുടമ ഹരിഹരസുധാകരനെ ശാസിച്ചിരുന്നു. തുടർന്ന് ഹരിഹരസുധാകരൻ മറ്റൊരു തോട്ടത്തിൽ ജോലിക്കു ചേർന്നു. ഇവിടെ നിന്നും പോയതിനുശേഷവും യുവതിയുമായി ബന്ധം തുടർന്നിരുന്നു. സംഭവദിവസം ഹരിഹരസുധാകരൻ യുവതി താമസിക്കുന്ന വീട്ടിലെത്തി ബഹളം വെച്ചിരുന്നു.
യുവതിയെ പുറത്തേക്ക് ഇറക്കിവിടാൻ പറഞ്ഞായിരുന്നു ബഹളം വെച്ചത്. യുവതി പുറത്തുവരുന്നത് കാണാതായതോടെയാണ് വീടിന്റെ മതിൽ കടന്ന് ഉള്ളിൽ കടന്നത്. ഇതോടെ വീട്ടുജോലിക്കാർ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ശേഷം യുവാവിനെ അഴിച്ചുവിട്ടു.
തിരിച്ച് വീട്ടിലെത്തിയ യുവാവിന്റെ അമ്മ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. ഉടൻതന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി ആനമല പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ വീട്ടുജോലിക്കാരായ രാമൻ, കാളിമുത്തു, കേശവൻ, രാജാത്തി തുടങ്ങിയവരുടെയും രണ്ട് ഉത്തരേന്ത്യക്കാർ, തോട്ടമുടമയായ മേജർ എന്നിവരുടെയും പേരിൽ കേസെടുത്തു. പാതിരാത്രി വീട്ടിൽ അതിക്രമിച്ചുകയറിയതിനും ബഹളം വെച്ചതിനും യുവാവിനെതിരെയും കേസെടുത്തു.
Discussion about this post