ന്യൂഡൽഹി: ജമ്മു കാശ്മീരിൽ തുടരെ ഭീകരാക്രമണങ്ങളും ഏറ്റുമുട്ടലും സംഭവിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്. പാകിസ്താന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയ അദ്ദേഹം കാശ്മീരിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കുമെന്നും പ്രതികരിച്ചു.
തീവ്രവാദി ആക്രമണം തുടർന്നാൽ കാശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. പാകിസ്താൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കാശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്താനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് പറഞ്ഞു.
ജനങ്ങൾക്ക് ആത്മധൈര്യം നൽകാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ അമിത് ഷാ തന്റെ രണ്ടാം ദിവസത്തെ കാശ്മീർ സന്ദർശനത്തിൽ പുൽവാമ ഭീകരാക്രമണം നടന്ന ലാത് പോരയിൽ എത്തിയേക്കുമെന്നാണ് അറിയുന്നത്.
തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക വിന്യാസം കൂട്ടാനും നിർദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ സന്ദർശിച്ചു.
Discussion about this post