ന്യൂഡൽഹി: ഇന്ത്യയെ ആശങ്കയിലാക്കിയ വാർത്തകൾക്ക് ഒടുവിൽ ആശ്വാസമായി താബിബാൻ കാബൂൾ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചെന്ന റിപ്പോർട്ട്. നിലവിൽ ഇവർ സുരക്ഷിതരായി കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടൻ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് 150ഓളം ഇന്ത്യയക്കാരെ താലിബാൻ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്.
രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാൻ ട്രക്കുകളിൽ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇന്ന് രാവിലെ 85 ഇന്ത്യക്കാരെ കാബൂളിൽ നിന്ന് വ്യോമസേനാ വിമാനം വഴി താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്. കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Discussion about this post