ന്യൂഡൽഹി: ബലാത്സംഗക്കേസിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് സുപ്രീംകോടതിക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭർത്താവ് മരിച്ചു. ഓഗസ്റ്റ് 16നാണ് ദമ്പതികൾ സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡിൽ ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും യുവാവിനെയും ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ബിഎസ്!പി എംപി അതുൽ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചിരുന്നത്. തുടർന്ന് 27കാരനായ ഭർത്താവിനൊപ്പമെത്തി യുവതി സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എംപിയെ പോലീസ് സഹായിക്കുന്നു എന്നു പറഞ്ഞാണ് ഓഗസ്റ്റ് 16ന് ഉച്ചയോടെ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഓടിയെത്തി, പുതപ്പുകൊണ്ട് തീയണച്ച് ഇരുവരെയും തൊട്ടടുത്തുള്ള രാംമനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. യുവാവിന്റെ നില വഷളാവുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആ നിമിഷത്തെ അതിജീവിക്കാൻ ശ്രമിക്കൂ, സഹായം തേടൂ.. ആത്മഹത്യാപ്രവണതയും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ പൊലീസിന്റെ ചിരി ഹെൽപ് ലൈൻ: 9497900200 സാമൂഹ്യ നീതിവകുപ്പിന്റെ ചൈൽഡ് ഹെൽപ് ലൈൻ ദിശ ടോൾ ഫ്രീ നമ്പർ: 1056)
Discussion about this post