തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ കേസെടുത്ത വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ചില വിഷയങ്ങളില്‍ വനം വകുപ്പ് അത്യുത്സാഹം കാണിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം. വേടന്റെ കഴുത്തില്‍ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്ക് പ്രചരിപ്പിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ടുത്തി വേടന്റെ മാതാവിന്റെ ശ്രീലങ്കന്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടിയ വനം വകുപ്പ് നടപടി ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
റാപ്പര്‍ വേടനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാല്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ.
എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തില്‍ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്.
എത്രയോ പഴയ വീടുകളില്‍ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കള്‍ ഉണ്ടാകും. ഇതിനേക്കാള്‍ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാര്‍ത്താ ശകലമാണ്; ”വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, ആ കണക്ഷന്‍ കേസില്‍ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്.
വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇപ്പോഴും അടുക്കളയില്‍ കയറി കറിച്ചട്ടി പൊക്കാന്‍ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുല്‍സാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവര്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.












Discussion about this post