കാസർകോട്: തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന് മുൻപിൽ വെച്ച് തന്റെ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെട്ടതായി സാമൂഹിക പ്രവർത്തക ദയാബായി. സമരപ്പന്തലിൽ വെച്ചാണ് 70000 രൂപയും രേഖകളും ഡയറിയും നഷ്ടപ്പെട്ടതെന്ന് ദയാബായി പരാതിയിൽ പറയുന്നു.
നിരാഹാര സമരത്തിനിടെ പോലീസ് ആശുപത്രിയിലേയ്ക്ക് മാറ്റിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതെന്നും ദായബായി ആരോപിക്കുന്നു. ഒക്ടോബർ 12നാണു മോഷണം നടന്നത്. കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു നിരാഹാരം നടത്തുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. സംഘാടകർ പറഞ്ഞതിനാലാണ് പരാതി നൽകാതിരുന്നതെന്നും ദയാബായി ആരോപിക്കുന്നു.
നഷ്ടമായ പണത്തെക്കാളും ആ രേഖകളാണു തിരിച്ചു കിട്ടേണ്ടതെന്നും ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറി ഉൾപ്പെടെയാണു നഷ്ടപ്പെട്ടത്. അതിനു തന്റെ ജീവനെക്കാൾ വിലയുണ്ടെന്നും ദയാബായി പറയുന്നു. കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതിൽപ്പെട്ടതാണ് പഴ്സിലുണ്ടായിരുന്ന പണമെന്നും അവർ കൂട്ടിച്ചേർത്തു.
തന്നെ ആശുപത്രിയിലേക്കു മാറ്റിയ പോലീസിനു തന്റെ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ?. ആശുപത്രിയിൽ എത്തിച്ചശേഷം പോലീസുകാർ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോൾ അവിടെ അടയ്ക്കാനുള്ള പണം പോലും കൈയ്യിലുണ്ടായിരുന്നില്ലന്നെും ദയാബായി ആരോപിക്കുന്നു.
Discussion about this post