വാഷിങ്ടൺ: യുഎസിലെ കൊവിഡ് മരണം 70,000 ആയേക്കുമെന്ന് പ്രവചിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മരണസംഖ്യ ഇത്രയും കുറയ്ക്കുന്ന തന്നെ നവംബറിലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിജയിപ്പിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ മരണസംഖ്യ 60,000ൽ ഒതുങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രവചനം. കൊവിഡ് ബാധിച്ച് 22 ലക്ഷം പേർ മരിക്കേണ്ടതാണെങ്കിലും താൻ സ്വീകരിച്ച നടപടികൾമൂലം മരണം രണ്ട് ലക്ഷത്തിനപ്പുറം പോകില്ലെന്നും ട്രംപ് തുടക്കത്തിൽ പറഞ്ഞിരുന്നു.
വർഷങ്ങൾ നീണ്ട വിയറ്റ്നാം യുദ്ധത്തിൽ മരിച്ചതിലധികം അമേരിക്കക്കാർ കൊവിഡ് ബാധിച്ച് ആഴ്ചകൾക്കിടെ മരിച്ചാൽ പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അർഹനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ മരണസംഖ്യ കുറയ്ക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടത്.
അധ്യയനവർഷംതന്നെ സർക്കാർ സ്കൂളുകൾ തുറക്കുന്നത് ആലോചിക്കണം എന്ന് ട്രംപ് ഗവർണർമാരോട് നടത്തിയ ഫോൺസംഭാഷണത്തിൽ നിർദേശിച്ചു. എന്നാൽ, ഒരു ഗവർണറും ഇതിനോട് പ്രതികരിച്ചില്ലെന്ന് അസോസിയറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തിടുക്കത്തിൽ സ്കൂളുകൾ തുറക്കുന്നത് ദോഷമാകുമെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ നിരീക്ഷണം.
സ്കൂളുകളടക്കം ഏഴുതരം സ്ഥാപനങ്ങൾ തുറക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ രോഗനിയന്ത്രണ കേന്ദ്രം (സിഡിസി) വൈറ്റ്ഹൗസിന് സമർപ്പിച്ചിട്ടുണ്ട്. ക്യാമ്പുകൾ, ശിശുപരിചരണകേന്ദ്രങ്ങൾ, മതസ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, തൊഴിൽസ്ഥലങ്ങൾ, ബാറുകളും റസ്റ്റോറന്റുകളും എന്നിവയാണ് മറ്റ് ആറുതരം സ്ഥാപനങ്ങൾ.
Discussion about this post