തൃശ്ശൂർ: മരട് സ്വദേശിനിയായ കാണാതായ യുവതിയെ സുഹൃത്തായ യുവാവ് കൊലപ്പെടുത്തി കാട്ടിൽ തള്ളിയതെന്ന് തെളിഞ്ഞു. 21 കാരിയായ ഈവയാണ് കൊല്ലപ്പെട്ടത്. കേസിൽ അന്വേഷണം നടത്തിയിരുന്ന അതിരപ്പള്ളി പോലീസ് സുഹൃത്ത് സഫറിനെ അറസ്റ്റ് ചെയ്തു. മലക്കപ്പാറയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
മരട് സ്വദേശിയായ ഈവ എന്ന യുവതിയെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പോലീസിനാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. ഇത് ഈവയും സഫറുമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മലക്കപ്പാറ കടന്നുപോകുമ്പോഴും കാറിൽ യുവാവും യുവതിയുമുണ്ടായിരുന്നു. കാറിന്റെ നമ്പറും പോലീസിന് ലഭിച്ചു.
എന്നാൽ, തമിഴ്‌നാടിലെ വാൽപ്പാറ ചെക്‌പോസ്റ്റിലെത്തിയപ്പോൾ കാറിലുണ്ടായിരുന്ന യുവതിയെ കാണാതായിരുന്നു. പരിശോധനയിൽ കാറിൽ രക്തക്കറയും കണ്ടെത്തി. തുടർന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്. ഈവയെ കൊലപ്പടുത്തി മലക്കപ്പാറയിലെ കാട്ടിൽ തള്ളുകയായിരുന്നുവെന്നാണ് സഫറിന്റെ മൊഴി.
Discussion about this post