തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ചുപേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി നേരിട്ട് ബന്ധപ്പെട്ട 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് സ്ത്രീകളുമുണ്ട്. അടൂർ താലൂക്കാശുപത്രിയിൽ രണ്ടുപേരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒമ്പത് പേരുമാണ് ചികിത്സയിലുള്ളത്. ഇവരെ നിരീക്ഷിച്ചുവരികയാണ്.
ഇതിനിടെ, കൊറോണ സംശയനിവാരണത്തിനായി സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോൾസെന്ററും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകൾ. സംശയനിവാരണത്തിനായും വിവരങ്ങൾ കൈമാറുന്നതിനായും കോൾ സെന്ററിലേക്ക് വിളിക്കാം.
കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പൊതു ചടങ്ങുകളും വിവാഹങ്ങളും മാറ്റിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതിനിടെ കൊല്ലത്ത് അഞ്ചുപേരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോവിഡ്-19 വൈറസ് ബാധിതരായ ഇറ്റലിയിൽ നിന്നെത്തിയവർക്കും അവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ അഞ്ചുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കം പുലർത്തിയവരുൾപ്പെടെ 2,000 പേരെ കണ്ടെത്താനുള്ള വലിയ ശ്രമമാണ് ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്നത്. ഫെബ്രുവരി 29-ന് ഖത്തർ എയർവേസിന്റെ ക്യുആർ-126 വെനീസ്-ദോഹ, ക്യുആർ- 514 ദോഹ-കൊച്ചി വിമാനത്തിലെത്തിയവരെയാണ് കണ്ടെത്തേണ്ടത്. ഈ വിമാനങ്ങളിൽ സഞ്ചരിച്ച് സംസ്ഥാനത്തെത്തിയവർ എത്രയുംവേഗം ജില്ലാ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
Discussion about this post