ദുബായ്: പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ച ഗർഭിണിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഎസ് ആതിരയ്ക്ക് ആദ്യ വിമാനത്തിൽ തന്നെ മടങ്ങാൻ അനുമതി. ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് കോൺസുൽ ജനറൽ വിപുൽ ആതിരയെ നേരിട്ട് വിളിച്ചാണ് വിവരം അറിയിച്ചത്.
വ്യാഴാഴ്ച തുടങ്ങുന്ന പ്രത്യേക വിമാന സർവ്വീസിൽ ആദ്യയാത്രയിൽ തന്നെ ആതിര നാട്ടിലേക്ക് മടങ്ങും. ഏഴു മാസം ഗർഭിണിയായ ആതിര തന്നെപ്പോലുള്ള ഗർഭിണികളുടെ മടക്കയാത്രാ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് ഇന്ത്യയിലേയും യുഎഇയിലേയും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
അതേസമയം, പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരുന്ന ആതിരയെ പോലുള്ള നിരവധി ഗർഭിണികളാണ് ലോക്ക്ഡൗൺ കാരണം കഷ്ടത്തിലായത്. ഇവരുടെയെല്ലാം പ്രതിനിധിയെന്ന നിലയിൽ ആതിരയുടെ പേരിൽ ദുബായിലെ ഇൻകാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആതിരയ്ക്ക് നിയമപ്രകാരം, മെയ് പകുതിയായാൽ വിമാനത്തിൽ യാത്ര ചെയ്യാനാകില്ല. ഇതോടെയാണ് അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ട് ആതിര സുപ്രീംകോടതിയെ സമീപിച്ചത്.
ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ് ആതിര. ഇവരുടെ ഭർത്താവ് നിർമ്മാണ മേഖലയിലെ എഞ്ചിനീയറാണ്. അതേസമയം, ലോക്ക്ഡൗൺ കഴിയുന്നതിന് മുമ്പ് തന്നെ പ്രത്യേക വിമാന സർവ്വീസിലൂടെ നാട്ടിലെത്താമെന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണ് ആതിരയടക്കമുള്ള ഗർഭിണികൾ. ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പിൽ എംഎൽഎയാണ് സമ്മാനിച്ചത്. സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയതിനുള്ള ഇൻകാസിന്റെ സ്നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പിൽ ടിക്കറ്റ് നൽകികൊണ്ട് പറഞ്ഞത്.
സമ്മാനം സ്വീകരിച്ച ആതിരയും ഭർത്താവ് നിതിനും ടിക്കറ്റെടുക്കാൻ തങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്നും ഇതിന് പ്രത്യുപകാരമായി രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നൽകാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post