വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച യുഎസ് മാഗസിൻ മാപ്പ് പറഞ്ഞു. കമല ഹാരിസിനെതിരെ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ ന്യൂസ് വീക് ആണ് മാപ്പ് പറഞ്ഞത്.
വംശീയതയും പരദേശീസ്പർദ്ധയും വളർത്തുന്നതിന് ലേഖനം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്. ലേഖനം വളച്ചൊടിക്കുകയും ആയുധമാക്കുകയും വികൃതമാക്കുകയും ചെയ്യുന്നത് തടയുന്നതിൽ മാസിക പരാജയപ്പെട്ടു. അതിനാൽ, ഖേദം പ്രകടിപ്പിക്കുന്നതായും ഒപീനിയൻ എഡിറ്റർ ജോഷ് ഹമ്മറും ഗ്ലോബൽ എഡിറ്റർ ഇൻ ചീഫ് നാൻസി കൂപ്പറും ഒപ്പുവെച്ച ക്ഷമാപണത്തിൽ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ ഭരണഘടന പൗരത്വത്തിന് ജനനം മാനദണ്ഡമാക്കുന്നില്ലെന്നാണ് അഭിഭാഷകനായ ജോൺ ഈസ്റ്റ്മാൻ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. മാതാപിതാക്കൾ കുടിയേറ്റക്കാരായ കമല ഹാരിസിന്റെ യോഗ്യതയിൽ ഈസ്റ്റ്മാൻ സംശയം രേഖപ്പെടുത്തിയിരുന്നു. കമലയുടെ മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണെന്നും ലേഖനത്തിൽ വിവരിച്ചിരുന്നു.
Discussion about this post