ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിലെ പ്രിൻസിപ്പാളും വയോധികയുമായ കന്യാസ്ത്രീയുടെ പണം തട്ടിപ്പ് കേട്ട് ഞെട്ടി സ്കൂൾ അധികൃതും വിദ്യാർത്ഥികളും. 80കാരിയായ കന്യാസ്ത്രീ മേരി മാർഗരറ്റ് സ്കൂളിൽ നിന്ന് കവർന്നെടുത്തത് 8.35 ലക്ഷം യുഎസ് ഡോളറാണ്.
സ്കൂൾ അക്കൗണ്ടിൽ നിന്നുള്ള 8.35 ലക്ഷം ഡോളർ വിവിധ ഘട്ടങ്ങളിലായി മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് പ്രിൻസിപ്പാളായിരുന്ന കന്യാസ്ത്രീ തട്ടിപ്പ് നടത്തിയത്. ഓഡിറ്റിങ്ങിൽ തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ സ്കൂൾ ജീവനക്കാരെ ഉപയോഗിച്ച് കൃത്രിമ കണക്കുകളുണ്ടാക്കി രക്ഷപ്പെടാനും ഇവർ ശ്രമം നടത്തിയിരുന്നു.
അതേസമയം, പണമത്രയും അവർ ചെലവഴിച്ചത് ചൂതാട്ട കേന്ദ്രങ്ങളിലും ആഡംബര റിസോർട്ടുകളിലുമായിരുന്നെന്ന വെളിപ്പെടുത്തലാണ് കൂടുതൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കോടതിയിൽ അവർ കുറ്റസമ്മതവും നടത്തി. ചൂതാട്ടത്തിന് അടിമയായിരുന്നെന്നും കന്യാസ്ത്രീ ഏറ്റുപറഞ്ഞു.
ഒഴിവു ദിവസങ്ങൾ കാലിഫോർണിയയിലെ ആഡംബര റിസോർട്ടുകളിലാണ് മാർഗരറ്റ് ചെലവഴിച്ചത്. നേരത്തെ സഭാധികൃതരുടെ മുന്നിലും മാർഗരറ്റ് കുറ്റസമ്മതം നടത്തിയിരുന്നു. സഭയിലെ പുരുഷൻമാരായ പുരോഹിതർക്ക് കൂടുതൽ ആനുകൂല്യങ്ങളും പരിഗണനകളും കിട്ടുന്നുണ്ടെന്നും അതിനാൽ താനും അത് അർഹിക്കുന്നുണ്ടെന്നുമായിരുന്നു മോഷണം നടത്തിയതിന്റെ കാരണമായി മാർഗരറ്റ് സഭാധികൃതരോട് പറഞ്ഞത്.
അതേസമയം, 12 വർഷവും ഒരു ദിവസവും നീളുന്ന തടവ് ശിക്ഷയാണ് 80 കാരിയായ മാർഗരറ്റിന് കോടതി വിധിച്ചത്.
Discussion about this post