പാലക്കാട്: പാലക്കാട് നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനും രോഗ ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയില്‍ സഹായിയായി മകനായിരുന്നു ഉണ്ടായിരുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗ ബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരൻ
ജൂലെെ 12 ന് ആയിരുന്നു മരിച്ചത്.
ഇതിന് പിന്നാലെയാണ് മകന് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം, യുവാവ് നേരത്തെ തന്നെ ഐസൊലേഷനിലായിരുന്നു. നിപ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് കര്‍ശനിയന്ത്രണങ്ങള്‍ തുടരുകയാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നാണ് ചൊവ്വാഴ്ച വരെയുള്ള ആരോഗ്യ വകുപ്പിൻ്റെ കണക്കുകള്‍. 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്.
മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് 2, തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 38 പേര്‍ ഹൈ റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ നിരീക്ഷണത്തിലുമുണ്ട്.
മലപ്പുറത്ത് 13 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 82 സാംപിളുകള്‍ നെഗറ്റീവായി. പാലക്കാട് 12 പേര്‍ ഐസൊലേഷന്‍ ചികിത്സയിലാണ്.
Discussion about this post