കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഒന്നാം പ്രതി രാഹുൽ പി ഗോപാലിന്റെ കാറിൽ പോലീസും ഫൊറൻസിക് സംഘവും നടത്തിയ തിരച്ചിലിൽ രക്തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരശേഖരണത്തിന് രക്തസാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട അമേസ് കാർ പോലീസ് പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലിന്റെ വീട്ടിലും പോലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി.
അതേസമയം, കേസിൽ രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിന് ഒരു പോലീസുകാരനെ കൂടി സസ്പെൻഡ് ചെയ്തു. സീനിയർ സിപിഒ ശരത്ത്ലാലിനെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഇയാൾ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോൺ രേഖകളും പോലീസിന് ലഭിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്.
also read- അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും, വരാനിരിക്കുന്ന പെരുമഴക്കാലം
വിദേശത്തുള്ള രാഹുലിനെ കണ്ടെത്താനായി പോലീസ് അവശ്യപ്പെട്ട പ്രകാരം ബ്ലൂ കോർണർ നോട്ടിസിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഉടനെ ജർമ്മൻ എംബസി കൈമാറിയേക്കും. തുടർന്ന് റെഡ് കോർണർ നോട്ടിസ് നൽകിയേക്കും.
കേസിലെ രണ്ട്, മൂന്ന് പ്രതികളായ രാഹുലിന്റെ മാതാവിന്റെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചത്.
Discussion about this post