മാനന്തവാടി: ആശുപത്രിയിൽ ബന്ധുവിന് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക സ്വദേശിയും കുട്ട കെ ബേഡക മത്തിക്കാട് എസ്റ്റേറ്റിലെ താമസക്കാരനുമായ മണിവണ്ണനെ(21)യാണ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എംഎം അബ്ദുൾകരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഭാര്യയുടെ പ്രസവത്തിനായി വയനാട് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രതി, ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിന്നാലുകാരിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിക്ക് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഈയടുത്ത് കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മനസ്സിലായത്. മണി എന്ന പേരല്ലാതെ പീഡിപ്പിച്ചയാളെപ്പറ്റി കുട്ടിക്ക് മറ്റൊന്നും അറിയില്ലായിരുന്നു. ആശുപത്രി രേഖകളും മറ്റുംവെച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് മണിവണ്ണനെ പിടികൂടിയത്.
പ്രതിക്ക്എതിരെ പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ മണിവണ്ണനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. എസ്ഐ ടികെ മിനിമോൾ, എഎസ്ഐമാരായ കെവി സജി, ബിജു വർഗീസ്, സിപിഒമാരായ പി ടി സരിത്ത്, സിവി ഗീത, ഡ്രൈവർ പി അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post