തിരുവനന്തപുരം: നവവധു തിരുവനന്തപുരം അരുവിക്കരയിൽ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ്. പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടി മരിക്കുന്നതിന് മുൻപ് എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. മരിച്ച രേഷ്മയുടെ മുറിയിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ഭർത്താവ് അക്ഷയ് രാജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആത്മഹത്യാ കുറിപ്പിലെ പരാമർശം. രണ്ടുമാസം മുൻപായിരുന്നു രേഷ്മയുടെയും അക്ഷയിന്റേയും വിവാഹം. പ്രണയിച്ചാണ് വിവാഹം ചെയ്തത്.
രേഷ്മയുടെ മാതാപിതാക്കൾ ഇന്നലെ രാത്രി 11വരെ ഭർതൃവീട്ടിൽ ഉണ്ടായിരുന്നു. അവർ പോയശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. രാവിലെ വാതിൽ തുറക്കാത്തതിൽ സംശയം തോന്നി ഭർതൃവീട്ടുകാർ നോക്കിപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
ബെഡ്റൂമിലെ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു രേഷ്മ. ഈ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിൽ ഇല്ലായിരുന്നു. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്. ജൂൺ 12 നായിരുന്നു ഇവരുടെ വിവാഹം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിയാണ് മരിച്ച രേഷ്മ. രേഷ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
(മാനസിക പ്രതിസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. ആശങ്കകൾ പങ്കുവെയ്ക്കാം.)
Discussion about this post